2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

ദി സ്ട്രെയിൻജർ (The Stranger)

കാല-ദേശ പരിമിതികളെ അതിക്രമിച്ചു നില്ക്കുന്ന സാഹിത്യത്തെയാണ്‌ നാം വിശ്വ സാഹിത്യം എന്നു പറയുന്നത്.നോബൽ സമ്മാനജേതാവായ ആൽബേർട്ട് കമു -വിന്റെ (Albert Camus)  "ദി സ്ട്രെയിൻജർ"  (The Stranger) എന്ന പുസ്തകം ഈ ഗണത്തിൽപ്പെടുന്ന ഒന്നാണ് . രണ്ടാം ലോക മഹായുദ്ധത്തിൽ , ജെർമിൻ അധിനിവേശത്തിലകപ്പെട്ട  ഫ്രാൻസിൽ വച്ച് ,1942 -ൽ എഴുതപ്പെട്ട ഈ നോവൽ, ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും വളരെ വേഗം പിടിച്ചുപറ്റി. കൃതിയുടെ പഴക്കവും നോബൽ സമ്മാന ജേതാവ് എന്ന മുഖവുരയും, ഒരു ബോറൻ  ധാരണയുണ്ടാക്കുന്നുവെങ്കിലും  കേവലം നൂറു പേജിനോടടുത്ത് മാത്രം വലിപ്പമുള്ള , വളരെവേഗം വായിച്ചു പോകാൻ കഴിയുന്ന  ഒരു ചെറിയ പുസ്തകമാണിത് .
 
മ്യുർസൗ(Meursault)എന്ന കഥാനായകൻ സ്വയം വിവരണം നടത്തുന്ന രീതിയിൽ ക്രമീകരിച്ചിട്ടുള്ള ഇതിന്റെ കഥ , ലോകത്തിന്റെ ഏതു കോണിലിരുന്ന്, ഏതു കാലഘട്ടത്തിൽ വായിച്ചാലും വായനക്കാരനെ സ്പർശിക്കുന്ന ഒന്നാണ് . പ്രായമായ അമ്മ മരിച്ചു എന്ന് വൃദ്ധ സദനത്തിൽ നിന്ന്  ടെലിഗ്രാം വരുന്നതോടെയാണ് കഥ ആരംഭിക്കുനത്. ജോലി സ്ഥലത്ത് നിന്ന് ഒരു വിധത്തിൽ അവധി തരപ്പെടുത്തി അയാൾ നാട്ടിൽ എത്തുന്നു. അമ്മയുമായി അത്ര വലിയ ആത്മബന്ധം ഒന്നുമില്ലായിരുന്ന അയ്യാൾ, മൃത ശരീരം ഒന്ന് കാണുവാൻ പോലും താത്പര്യം പ്രകടിപ്പിക്കുന്നില്ല. കാപ്പി കുടിച്ചും സിഗരറ്റ് വലിച്ചും രാത്രി തള്ളി നീക്കുന്ന മ്യുർസൗ നെ ആശ്വസിപ്പിക്കുവാൻ വൃദ്ധ സദനത്തിന്റെ ഡയറക്ടർ ഉൾപെടെ ആളുകൾ നടത്തുന്ന ശ്രമങ്ങൾ എല്ലാം അയാളെ കൂടുതൽ അലോസരപ്പെടുത്തുന്നു.മ്യുർസൗ പ്രകടിപ്പിക്കുന്ന ഈ നിസംഗത എല്ലാവരെയും അന്പരപ്പിക്കുന്നു. പിറ്റേദിവസം യാന്തികമായ ഫ്യുണറലിനു ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങുന്നു.



അടുത്ത ദിവസം സമീപത്തുള്ള  ഒരു ബീച്ചിൽ നീന്താൻ പോകുന്ന അയ്യാൾ , അവിടെ വച്ച്  പണ്ട് കൂടെ ജോലി ചെയ്തിരുന്ന മാരി (Marie)എന്ന സ്ത്രീയെ കാണുന്നു ; വൈകുന്നേരം അവർ രണ്ടുപേരും കൂടി  ഒരു കോമഡി സിനിമയ്ക്ക്‌ പോകുന്നു; രാത്രി ഒരുമിച്ചു കഴിയുന്നു . അടുത്ത  ദിവസം തിരികെ ജോലിക്കെത്തുന്ന  അയാളെ  ആശ്വസിപ്പിക്കുവാൻ പലരും ശ്രമിക്കുന്നു  എങ്കിലും അതൊന്നും അയാൾ ശ്രദ്ധിക്കുന്നതേയില്ല . മ്യുർസൗ യുടെ അയൽവാസികളാണ്  സലമാനൊ (Salamano) എന്ന വൃദ്ധനും , ഭാര്യയുമായി നിരന്തരം വഴക്കടിച്ചു കഴിയുന്ന റേമോണ്ടും (Raymond). ഇവരുമായെല്ലാം ലോഹ്യ സംഭാഷണങ്ങളിലും  മറ്റും ഏർപ്പെട്ടു പോകുന്ന അയാൾ അവരുടെ ജീവിത പ്രശ്നങ്ങളുടെ ഒരു നല്ല കേൾവിക്കാരൻ കൂടിയാണ്.പിണങ്ങി പോകുന്ന ഭാര്യയെ തിരികെ കൊണ്ടുവരുവാൻ റേമോണ്ടിനു കത്തെഴുതി കൊടുത്തു  സഹായിക്കുവാനും പിന്നീട് ഭാര്യയെ ഉപദ്രവിക്കുന്നതിനു പോലീസ് പിടിയിൽ ആകുന്ന അയാളെ രക്ഷിക്കുവാനും മ്യുർസൗനു ഒരു സങ്കോചവുമില്ല. സലമാനൊ യ്ക്ക്  ആകെ തുണയായി ഉണ്ടായിരുന്ന പട്ടിയെ  കാണാതാകുന്പോഴും മ്യുർസൗ അനുഭാവപൂർവം സഹായത്തിന് എത്തുന്നുമുണ്ട്.

ഒരാഴ്ച ശേഷം മാരി വീണ്ടും മ്യുർസൗനു കാണാൻ വരുന്നു . തന്നെ വിവാഹം ചെയ്യാൻ താത്പര്യം ഉണ്ടോ എന്ന് ചോദിക്കുന്പോൾ അയാൾ പറയുന്ന മറുപടി ഇതാണ് ; "It didn’t mean anything,” but probably not".

അടുത്ത ദിവസം മാരി,റേമോണ്ടും മായി മ്യുർസൗനു ബീച്ചിൽ പോകുന്നു. അവിടെ വച്ച് റേമോണ്ടും ന്റെ ഭാര്യാ സഹോദരൻ അടങ്ങുന ഒരു സംഘം അറബികളുമായി വഴക്ക് ഉണ്ടാകുന്നു . വഴക്കിനിടയിൽ റേമോണ്ടിനു കുത്തേല്ക്കുന്നു. കുറച്ചു മണിക്കൂറുകൾക്ക് ശേഷം വീണ്ടും അവരെ കണ്ടുമുട്ടുന്പോൾ റേമോണ്ടും അവരെ കൊല്ലാൻ തോക്ക് എടുക്കുന്നു  എന്നാൽ മ്യുർസൗനു,  റേമോണ്ടിൽ നിന്നും തോക്ക് വാങ്ങി, ഭാര്യാ സഹോദരനെ വെടിവച്ചു കൊല്ലുന്നു. ഇതോടെയാണ് നോവലിന്റെ ആദ്യ ഭാഗം അവസാനിക്കുനത് .
 
പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കിടക്കുന്ന മ്യുർസൗ നെ യാണ്  നോവലിന്റെ രണ്ടാം ഭാഗം നമുക്ക് പരിചയപ്പെടുത്തുന്നത് . ആദ്യ ഭാഗം പോലെ തന്നെ അയാൾ  ജയിലിലും തികച്ചും വ്യത്യസ്തനാണ് .  കുറ്റം ചെയ്തു പോയി എന്ന ഭാവമോ , പശ്ചാതാപമോ ഒന്നും അയാളിലില്ല. ജീവിതചര്യകൾക്ക് വന്ന മാറ്റവും ,സ്വാതന്ത്ര്യ കുറവും ഒക്കെ ആദ്യം അലോസരപ്പെടുത്തുന്നു വെങ്കിലും അയാൾ ജയിൽ ജീവിതവുമായി വളരെ വേഗം താദാത്മ്യം പ്രാപിക്കുന്നു .സാധാരണ ജയിൽപുള്ളികളെ സഹായിക്കുന്ന രീതിയിൽ മ്യുർസൗ നെ സമീപിക്കുന്ന അഭിഭാഷകനോ ,മജിസ്ട്രേറ്റിനോ ഒന്നും അയാളെ മനസിലാകുവാൻ സാധിക്കുന്നില്ല. സന്ദർശകരെ കാത്തിരിക്കുന്ന മറ്റു അന്തേവാസികളിൽ നിന്ന്  വ്യത്യസ്തനായി  , വല്ലപ്പോഴുമെങ്കിലും കാണാൻ വരുന്ന മാരിയുടെ വരവും അയാൾക്ക്‌ വെറും കൂടികാഴ്ചകൾ മാത്രമാണ്.

വിചാരണയ്ക്കായി കോടതി മുറിയിൽ എത്തുന്ന മ്യുർസൗ നിസംഗനായി തന്നെ തുടരുന്നു. വിചാരണയുടെ ഗതി വളരെ വേഗം അയാളുടെ സ്വഭാവത്തിന്റെ പ്രത്യേകതകളിലേക്ക് തിരിയുന്നു .കഥയുടെ ആദ്യ പകുതിയിലെ കഥാപാത്രങ്ങൾ മിക്കതും വിസ്തരിക്കപ്പെടുന്നു.ആമ്മയെ ഒറ്റയ്ക്ക് വൃദ്ധ സദനത്തിൽ ആക്കിയതും അമ്മയുടെ മരണത്തിൽ വിഷമം പ്രകടിപ്പിക്കാതിരുന്നതും ഒക്കെ വളരെ വലിയ അപരാധങ്ങൾ ആണെന്ന രീതിയിൽ വിസ്താരം പുരോഗമിക്കുന്നു. ഒടുവിൽ യാതൊരു ധര്‍മ്മനിഷ്‌ഠയുമില്ലാത്ത ഈ കിരാതൻ സമൂഹത്തിനു മുഴുവൻ ആപത്ത് ആണെന്നും , പരമാവധി ശിക്ഷ നല്കണമെന്നും പ്രോസിക്യുഷൻ വാദിക്കുന്നു. ഒടുവിൽ കോടതി ഇതെല്ലാം അംഗീകരിച്ചു വധശിക്ഷയ്ക്കു വിധിക്കുന്നു.

വിധിയ്ക്കു ശേഷം തിരിച്ചു ജയിലേക്ക് വരുന്ന മ്യുർസൗ, തന്റെ അപ്പീൽ വിജയി ക്കുന്നതിനെ കുറിച്ചും സ്വതന്ത്ര നാകുന്നതിനെ കുറിച്ചും ഒക്കെ സ്വപ്നം കാണുന്നു. ജയിൽ ശിക്ഷ അനുഭവിക്കുന്നവരെ ദൈവത്തെ പരിചയപ്പെടുത്തുന്ന സുവിശേഷ പ്രവർത്തകന്റെ വരവിനെ , മ്യുർസൗ പല തവണ എതിർക്കുന്നു എങ്കിലും ഒരു ദിവസം അനുവാദമില്ലാതെ വന്ന് ദൈവത്തിന്റെ മഹത്വത്തെ കുറിച്ചും ,മരണാന്തര ജീവിതത്തെ കുറിച്ചും ഒക്കെ പ്രസംഗിക്കുന്നു . കേൾവിയിൽ കടുത്ത ദേഷ്യവും അമർഷവും തോന്നുന്ന  മ്യുർസൗ സുവിശേശേഷകനെ പിടിച്ചു പുറത്താക്കുന്നു. എന്നാൽ ആ നിമിഷം മ്യുർസൗ ഭൌതിക ലോകത്തിന്റെ  വൈരുദ്ധ്യം തിരിച്ചറിയുന്നു. സ്വതന്ത്രമായി ഒരുവൻ ചെയ്യന്ന എല്ലാറ്റിനെയും കാര്യ -കാരണ മൂശയിലിട്ടു വിധിയെഴുതുന്ന സഹൂഹം , തികച്ചും പരിഹാസ്യമായ ഒന്നാണ് എന്ന് അയാൾ തിരിച്ചറിയുന്നു.
 അതോടെ ശിക്ഷയിൽ നിന്ന് രക്ഷപെട്ടു  ജീവിക്കണം എന്ന ആഗ്രഹം വെടിഞ്ഞു അയാൾ സന്തോഷവാനാകുന്നു .

വളരെ ലളിതമായ ഈ കൃതി ചിന്തയുടെ വളരെ വലിയ വാതായനങ്ങളെയാണ്  വായനക്കാരിൽ തുറന്നിടുന്നത് . ഇതിലെ ഓരോ കഥാപാത്രവും , കഥാസന്ദർഭങ്ങളും നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്നു. മനുഷ്യ ജീവിതത്തിനോ , ജീവിതത്തിനിടയിലെ സംഭവവികാസങ്ങൾക്കോ പ്രത്യേക അർഥങ്ങൾ കല്പിക്കുന്നത് ബുദ്ധിശൂന്യതയാണെന്ന തത്വശാസ്ത്ര  ചിന്താധാരയാണ്  കമ്യൂ മുന്നോട്ടു വയ്ക്കുന്നത് .

മ്യുർസൗ മായി ബന്ധപ്പെട്ടു ഭൌതിക ലോകത്ത് നടക്കുന്ന കാര്യങ്ങൾക്കോ , അയാളുടെ ചിന്തകൾക്കോ ചെയ്തികൾക്കോ ഒന്നും യുക്തിസഹം എന്ന് പറയാവുന്ന ഒരു ക്രമവുമില്ല . അമ്മയുമായുള്ള ആത്മ ബന്ധത്തിലും , അറബിക്കുനേരെ നിറയൊഴിക്കുന്ന നിമിഷത്തിലും   ,  മ്യാരിയുടെ വിവാഹാഭ്യർഥന നിരസിക്കുന്ന അവസരത്തിലും , ജയിലിൽ വിചാരണ നേരിടുന്ന അവസരത്തിലുമെല്ലാം ഇത് വ്യക്തമാണ് . ഭൌതിക ലോകവുമായി നമ്മുടെ പ്രതികരണം ആണ് ജിവിതം എന്നും അതുമാത്രമാണ് ജീവിതത്തിന്റെ ഒരേ ഒരു ഉദേശ്യവും ലക്ഷ്യവും എന്നാണ്   കമ്യൂ ഈ കഥയിലൂടെ നമ്മോടു പറയുവാൻ ശ്രമിക്കുന്നത് . നമ്മുടെ ശരീരം  ചുറ്റുപാടുകളുമായി ഇടപഴകുന്പോൾ ഉണ്ടാകുന്ന സുഖവും സന്തോഷവും വേദനയും വിഷമവും മാത്രമാണ്  ജീവിതം എന്ന് സ്ഥാപിക്കുന്ന   'എക്സ്സിസ്റ്റനിലിസം' (Existentialism) എന്ന ചിന്താധാരയുമായി വളരെ അടുത്തു നില്ക്കുന്ന ആശയമാണിത്  . അമ്മയുടെ മൃതശരീര ത്തിനു സമീപത്ത്  നിൽക്കുന്പോഴും , ദുഖത്തെക്കാളും, തന്റെ ശരീരത്തിന്റെ അസ്വ്യാസ്ത്യങ്ങൾ ആണ് ഇവിടെ മ്യുർസൗ പ്രകടിപ്പിക്കുന്നത് ; അതുപോലെ തന്നെ സൂര്യ പ്രകാശം കണ്ണിൽ അടിച്ചപ്പോൾ നിമിഷനേരത്തേക്ക് തോന്നിയ അസ്യാസ്ത്യമാണ്  അറബിനെ കൊല്ലാനുള്ള കാരണം ആയി മ്യുർസൗ കോടതിയിൽ പറയുന്നതും ഇതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

 എന്നാൽ സമൂഹമാകട്ടെ എല്ലാ ചെയ്തികളെയും തമ്മിൽ ബന്ധിപ്പിച്ചു ഒരു വിധിപ്രഖ്യാപനം നടത്താൻ ഒരുങ്ങുന്നു. ജീവിതത്തിൽ സ്വാഭാവികമായി സംഭവിച്ചുപോകുന്ന കാര്യങ്ങളെ , മറ്റു സംഭവങ്ങളുമായി ചേർത്ത് വച്ച് വിലയിരുത്തുന്പോൾ വലിയ പിഴവുകൾ സംഭവിക്കുന്നു വെന്ന് കഥയിലൂടെ കമ്യു വാദിക്കുന്നു . അമ്മയുടെ മരണത്തിൽ, സമൂഹം ഏർപ്പെടുത്തിയിരിക്കുന്ന അളവു കോലിൻ പ്രകാരം ദുഃഖം പ്രകടിപ്പിക്കാത്തതു കൊണ്ട് , മ്യുർസൗ വിന്റെ കൊലപാതക കുറ്റം കൂടുതൽ വലുതാകുന്നു ; അയാൾ ഒരു കിരാതനായി മാറുന്നു. കോടതി മുറിയിലെ വിസ്താരം തികച്ചും  പ്രതീകാത്മകമായ ഒന്നാണ്.ഒരുവന്റെ ചെയ്തികളെ , അവൻ അറിയാതെ സമൂഹം നിരീക്ഷിച്ച്  ചില  തീരുമാനങ്ങളിൽ  എത്തുന്നു എന്നതിന്റെ സൂചനയാ ണത്.എല്ലാറ്റിനെയും നിയമത്തിന്റെ വരുതിയിൽ കൊണ്ടുവന്നു വിധിയെഴുതാൻ സമൂഹം വ്യഗ്രത കാട്ടുന്നതായും ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പ്  പ്രകടിപ്പിക്കുന്നവരെ , സാമൂഹ്യ വിരുദ്ധരെന്നു മുദ്രകുത്തി വക വരുത്തുന്നുവെന്നും കമ്യു ഈ കഥയിലൂടെ പറയുന്നു.

മരണം മാത്രമാണ് ആത്യന്തികമായി നിലനില്ക്കുന്ന സത്യം എന്നതാണ് കമ്യൂ മുന്നോട്ട് വയ്ക്കുന്ന മറ്റൊരു വാദം. നോവലിന്റെ തുടക്കത്തിൽ "മരണ" ത്തോട് മ്യുർസൗ ന്റെ പ്രതികരണവും അവസാനത്തിൽ "മരണം" എന്ന സത്യത്തെ സ്വീകരിക്കുന്നതോടെ അയാൾ സന്തോഷവാനുമാകുന്നതും  പ്രതീകാത്മകമായി  അവതരിപ്പിക്കുന്നതിൽ കഥാകാരൻ വിജയിക്കുന്നു.

മ്യുർസൗ-നു പുറമേ വളരെ കുറച്ചു കഥാപാത്രങ്ങളെ ഇതിലുള്ളൂ എങ്കിലും അവ ഓരോന്നും  വ്യക്തിത്വമുള്ള പാത്ര സൃഷ്ടികളും അവരിലൂടെ പറയപ്പെടുന്ന കഥയും അങ്ങേയറ്റം യുക്തിഭദ്രവും മനോഹരമാണ് . ഹ്രസ്വമെങ്കിലും, ഇതിലെ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും വായനക്കാരന്റെ മനസ്സിൽ ചലനങ്ങളുണ്ടാക്കുന്നു.വായനയിൽ തങ്ങിയ ചില വാചകങ്ങൾ ചുവടെ കുറിക്കുന്നു :

“The only way to deal with an unfree world is to become so absolutely free that your very existence is an act of rebellion.”
“I opened myself to the gentle indifference of the world.”
“There is not love of life without despair about life.”
“If something is going to happen to me, I want to be there.”
“I explained to him, however, that my nature was such that my physical needs often got in the way of my feelings.”
 



3 അഭിപ്രായങ്ങൾ:

Suraj Iyer പറഞ്ഞു...

great review Unni!!

mukhakkannada പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
mukhakkannada പറഞ്ഞു...

നന്ദി...........

Related Posts with Thumbnails