2013, നവംബർ 19, ചൊവ്വാഴ്ച

ദി ജേർണി ഹോം

ജീവിതത്തിലെ നിയോഗങ്ങൾ നമ്മെ അത്ഭുതപ്പെടുത്താറുണ്ട് ,കാല-ദേശ പരിമിതികൾക്കപ്പുറത്ത് , എന്തു ജാലവിദ്യയും ഒരുക്കുന്ന അവയെക്കുറിച്ച്  ,ആഴത്തിൽ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണ്  ദി ജേർണി ഹോം(The Journey Home) . ഒറ്റ നോട്ടത്തിൽ അവിശ്വസനീയമായി തോന്നാവുന്ന ഒട്ടേറെ നിയോഗങ്ങളുടെയും നിമിത്തങ്ങളുടെയും കഥ പറയുന്ന ഒരു ആത്മകഥയാണിത് .തികച്ചും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ നിന്ന്  ഒട്ടേറെ പ്രതിബന്ധങ്ങളെ അതിജീവിച്ച്  ഭാരതത്തിൽ എത്തി , അതിന്റെ പാരമ്പര്യവും സംസ്കാരവും മനസിലാക്കുകയും അവയെ ലോകത്തെമ്പാടും പ്രചരിപ്പിക്കുവാൻ ജീവിതം ഒഴിഞ്ഞു  വയ്ക്കുകയും ചെയ്യുന്ന രാധാനാഥ സ്വാമികളാണ്  (Radhanath Swami) തന്റെ പൂർവാശ്രമ അനുഭവങ്ങൾ  വായനക്കാരുമായി പങ്കു വയ്ക്കുന്നത് . ശ്രേഷ്ഠമായ  പൈതൃകങ്ങൾക്ക്  നടുവിൽ ജനിച്ച്  വളർന്നിട്ടും  അവയോട് അവകജ്ഞയും അറിവില്ലായ്മയും വച്ച് പുലർത്തുന്ന നമ്മിൽ പലരെയും സ്വയം വിമർശനത്തിന്  പ്രേരിപ്പിക്കുന്നതുകൂടിയാണ്  ഇതിന്റെ ഉള്ളടക്കം.

അമേരിക്കയിലെ ചിക്കാഗോ നഗരത്തിനു  സമീപമുള്ള ഒരു ചെറു പട്ടണത്തിൽ ജനിച്ച്  വളർന്ന  റിച്ചാർഡ്‌  എന്ന കുട്ടി . ജുയിഷ്  മത വിശ്വാസികൾ ആയ അച്ഛനും അമ്മയും രണ്ടു സഹോദരന്മാരും അടങ്ങുന്ന ഒരു കുടുംബം. റിച്ചി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അവൻ സാധാരണ കുട്ടികൾ  കളിച്ചു വളരുന്നത്‌  പോലെ വളർന്നു. ഒരിക്കൽ കളിക്കുന്നതിനിടയിൽ ഒരു കൂട്ടുകാരൻ  പറഞ്ഞ  ചില  വാചകങ്ങൾ   റിച്ചിയുടെ മനസിനെ വല്ലാതെ പിടിച്ചുലച്ചു .  " ക്രിസ്തുവിൽ വിശ്വസിക്കാത്ത നീ , വെറുക്കപ്പെട്ട വിഭാഗത്തിൽപ്പെട്ടവനാണ് . ഈശ്വരനുപോലും നിന്നോടു  വെറുപ്പാണ്  "  തന്റെ വീട്ടിൽ  പറഞ്ഞു കേട്ട വാചകങ്ങൾ  അതേപടി ഉരുവിട്ട അവൻ, കൂടുതൽ ഒന്നും ചിന്തിച്ചിരിക്കില്ല എന്നാൽ  സ്നേഹിക്കാൻ മാത്രം പഠിപ്പിക്കുന്ന ദൈവങ്ങൾ എങ്ങനെ വെറുക്കും എന്ന ചിന്ത റിച്ചിയെ അസ്വസ്ഥനാക്കി . അമ്മയോട്  അവൻ ഈ കാര്യങ്ങൾ പറഞ്ഞുവെങ്കിലും പക്വമതിയായ  അവർ മറ്റു വിഷയങ്ങളിലേക്ക്  അവന്റെ ശ്രദ്ധ തിരിച്ചുവിട്ടു.



കുറച്ചുകൂടി വളർന്നു കൌമാരത്തിൽ എത്തിയ റിച്ചാർഡ്‌ , മറ്റെല്ലാ സമപ്രായക്കാരെയും പോലെ
ഹിപ്പി സംസ്കാരത്തിലേക്ക്  വഴുതി വീണു . ആ കാലഘട്ടത്തിൽ സമൂഹത്തിൽ  നിലനിന്നിരുന്ന  കൌണ്ടർ കൾച്ചർ -ന്റെ ഭാഗമായി ജീവിതം നയിക്കുവാൻ തുടങ്ങി.മുടി നീട്ടി വളർത്തി , മദ്യവും മയക്കുമരുന്നുമായി സമൂഹത്തിന്റെ വ്യവസ്ഥാപിത രീതികൾക്ക്  എതിരെ പ്രവർത്തിക്കുക ഇതായിരുന്നു ചുരുക്കത്തിൽ അവരുടെ ജീവിത ലക്ഷ്യം .വിയറ്റ്നാം യുദ്ധവും മാർട്ടിൻ ലൂഥർ കിങ്ങിന്റെ നേതൃത്വത്തിലുള്ള സിവിൽ റൈറ്റ് മൂവ്മെന്റും ഇത്തരം പ്രസ്ഥാനങ്ങൾക്ക്  വളരാൻ പറ്റിയ ഒരു ചുറ്റുപാടൊരുക്കി.

കോളേജ്  പഠനത്തിനു തയ്യാറെടുക്കേണ്ടുന്ന  ഒരു  സമ്മർ സമത്ത്  ഗ്യാരി എന്ന കൂട്ടുകാരനുമായി ചേർന്ന്  യുറോപ്യൻ  രാജ്യങ്ങളിലേക്ക്  ഒരു ഉല്ലാസ യാത്ര നടത്തുന്നു.ഹിപ്പികൂട്ടങ്ങളുമായി കൂട്ടായ്മകളും സംഗീത സായാഹ്നങ്ങളും മറ്റും ആസ്വദിക്കുന്നതിനിടയിൽ ഹിപ്പി കളുടെ  നേതാക്കളിൽ ഒരാളായ ജിമ്മി ഹെന്ദ്രിക്സ് -ന്റെ (Jimi Hendrix) മരണ വാർത്ത അറിയുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ആധിക്യത്താൽ സംഭവിച്ച ആ മരണം റിച്ചിയെ  കൂടുതൽ ചിന്തിപ്പിച്ചു. ജീവിതത്തിൽ നിർവൃതി തേടിയുള്ള യാത്രയിൽ താൻ സ്വീകരിച്ച പാതയുടെ അർഥശൂന്യത അവൻ ആദ്യമായി തിരിച്ചറിഞ്ഞ ഒരു നിമിഷമായിരുന്നു അത് .ബഹളങ്ങളിൽ നിന്ന്  മാറി അല്പസമയം  ഏകനായി  ഇരിക്കുന്ന  അവന്   ഭാരതത്തിലേക്ക്‌   തീർത്ഥാടനം നടത്താൻ ഉൾവിളി ഉണ്ടാകുന്നു. ഇന്നത്തേത്  പോലെ കേവലം മണിക്കൂറുകൾ കൊണ്ട്  ഇന്ത്യയിൽ എത്തുന്ന ഒരു വിമാനയാത്രയായിരുന്നില്ല  റിച്ചാർഡ്‌ -ന്റെ മുൻപിൽ ഉണ്ടായിരുന്നത്  മറിച്ച് , മറ്റു യാത്രക്കാരുടെ ഔദാര്യം കൊണ്ട് , ഒരു സ്ഥലത്ത് നിന്ന്  മറ്റൊരു സ്ഥലത്തേക്കും അവിടെനിന്ന്  മറ്റൊരു സ്ഥലത്തേക്കും പോയി ഒടുവിൽ ലക്ഷ്യസ്ഥാനത്ത്  എത്തിച്ചേരുന്ന,കൃത്യമായ പ്ളാനുകൾ ഒന്നുമില്ലാത്ത ഒരു 'നാടോടി' യാത്ര . ഹിച്ച്ഹൈക്കിങ്ങ് (Hitchhiking) എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന , ഈ യാത്രകൾ യുറോപ്യൻ രാജ്യങ്ങളിൽ സർവസാധാരണമായിരുന്നുവെങ്കിലും, ഒരു പരിചയവുമില്ലാത്ത രാജ്യങ്ങളിലൂടെ ,ഒരു പരിചയവുമില്ലാത്ത ഒരു രാജ്യത്തിലേക്ക്  നടത്തുന്ന ഈ യാത്ര അത്യന്തം  അപകടകരമാണെന്ന്   അറിയാമായിരുന്നിട്ടും, അവൻ തന്റെ ഉൾവിളിയെ പിന്തുടരുവാൻ തീരുമാനിക്കുന്നു .

പ്രതീക്ഷിച്ചത്  പോലെ തന്നെ ദുർഘടമായിരുന്നു ആ യാത്ര. വിവധ രാജ്യങ്ങളുടെ അതിർത്തികൾ  ഭേദിച്ചു മുന്നോട്ട്  പോകേണ്ട  യാത്ര പല സ്ഥങ്ങളിലും തടസപ്പെട്ടു. കോളറ മഹാമാരി  പടർന്നു പിടിച്ച തുർക്കിയും , ഓപ്പിയം പോലുള്ള മയക്കുമരുന്നുകൾ പുകയ്ക്കുന്ന ഇറാനും , അഫ്ഗാനിസ്ഥാനും , പാകിസ്ഥാനും ഒക്കെ റിച്ചാർഡ്‌ -നു അനന്യ സാധാരണമായ അനുഭവങ്ങൾ നല്കി. തരണം ചെയ്യാൻ കഴിയില്ല എന്ന്  കരുതിയ ഓരോ പ്രതിസന്ധിയിലും  തന്റെ അചഞ്ചലമായ അഭിവാഞ്ച അദ്ദേഹത്തിന്  തുണയായി . ഒടുവിൽ  ഭാരതത്തിൻറെ അതിർത്തിയിൽ  എത്തിയപ്പോൾ , കയിൽ വേണ്ടത്ര പണമില്ല എന്ന കാരണത്താൽ അവന് പ്രവേശനം നിഷേധിച്ചു . മുഷിഞ്ഞ വസ്ത്രധാരിയായ റിച്ചാർഡിന്റെ തുടരെ തുടരെയുള്ള  അപേക്ഷ ഓഫീസറെ ചൊടിപ്പിച്ചു. ഒടുവിൽ ഷിഫ്റ്റ്‌ മാറി വന്ന പുതിയ ഉദ്യോഗസ്ഥൻ  റിച്ചാർഡിന്റെ ഉൾവിളിയെ  വിശ്വസിച്ച് ,ഭാരതത്തിലേക്ക് പ്രവേശനം അനുവദിക്കുന്നു. എന്തു ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ നിശ്ചയമുണ്ടായിരുന്നില്ല എങ്കിലും തന്റെ സ്വന്തം വീട്ടിൽ എത്തിയ ഒരു ആശ്വാസം റിച്ചാർഡ്‌ -ന്  അനുഭവപ്പെട്ടു.

അല്ലറ ചില്ലറ അലച്ചിലുകൾക്കൊടുവിൽ അദ്ദേഹം , ഹിമാലയൻ പർവതനിരകളിൽ എത്തിപ്പെടുന്നു , അവിടെ ഗംഗാ നദിക്കരയിൽ കണ്ടുമുട്ടുന്ന അക്ഞാതനായ ഒരു സാധു ,  വിദേശ വസ്ത്രങ്ങൾ മുഴുവൻ ഉപേക്ഷിച്ച്  , ഉടുക്കുവാനും പുതക്കുവാനും പരുത്തി മുണ്ടുകളും കൌപീനവും പരിചയപ്പെടുത്തുന്നു, അതിനുശേഷം നടന്നു നീങ്ങിയ ആ മഹാനുഭാവനെ പിന്നീട്‌ ഒരിക്കലും അവൻ കണ്ടിട്ടില്ലത്രെ. സത്യത്തെ അന്വേക്ഷിച്ച്‌ ഒരു യഥാർഥ സാധകനായി അവിടെത്തുടങ്ങുന്ന ആ യാത്ര , ഗംഗാനദിയുടെ ഒഴുക്കിനിടയിലെ  ചെറു ചാലുകൾ പോലെ , ഉത്തരേന്ത്യ മുഴുവനും  നേപ്പാളും  റ്റിബെറ്റും  ഒക്കെ  ഉൾപ്പെടുന്ന ഒട്ടേറെ ചെറു യാത്രകളായി മാറുന്നു .ഈ യാത്രകൾക്കിടയിൽ പല ആത്മീയ മഹാരഥന്മാരെയും കണ്ടു മുട്ടുന്നു . ഇവരിൽ മിക്കവരും  ജ്ഞാനദൃഷ്ടിയിലൂടെ റിച്ചാർഡ്‌ നെ കുറിച്ച് അറിയുകവും ,മിക്ക വേദികളികിലും പ്രധാന സ്വാമിമാർക്കൊപ്പം ഇരിക്കുവാൻ അവസരം നല്കുകയും ചെയ്യുന്നത്‌  അദ്ദേഹത്തെപ്പോലെ വായനക്കാരെയും അത്ഭുതപ്പെടുത്തും. ഈ കൂടിക്കാഴ്ചകളിൽ ആനന്ദമയിഅമ്മ (Sri Anandamayi Ma),ജിദു കൃഷ്ണമൂർത്തി(Jiddu Krishnamurti), ദലൈ ലാമ(Dalai Lama) ,കൈലാസ്  ബാബ എന്നിവരുടെത് എടുത്തു പറയേണ്ടുന്ന പേരുകളാണെന്ന്   അദ്ദേഹം തന്നെ  സൂചിപ്പിക്കുന്നു . ശ്രീ ബുദ്ധൻ  തപസ്സു ചെയ്ത ബോധി വൃക്ഷ (Bodhi Tree)ചുവട്ടിൽ ഏകാഗ്രനായി തപസു ചെയ്യുന്ന ഒരു ഇരുപതു വയസുകാരന്റെ  ചിത്രം ,വായനയിൽ, നമ്മുടെ മുന്നിലും തെളിഞ്ഞു വരുന്നു .വാരണാസിയിലെ  ശ്മശാനത്തറയിൽ , മരണത്തെക്കുറിച്ച്  ചിന്തിച്ചിരിക്കുന്ന  റിച്ചാർഡ്‌  വായനക്കാരിലും അത്തരം ചിന്തകൾ ഉദ്ദീപിപ്പിക്കുന്നു.

ഗുരു തുല്യരായ ഒട്ടേറെ പ്പേരെ കാണുവാനും അടുത്ത് ഇടപഴകാനും റിച്ചാർഡ്‌ -നു  അവസരം ലഭിച്ചിട്ടും , അവരിൽ പലരും തങ്ങളുടെ പാത പിന്തുടരുവാൻ ക്ഷണിച്ചിട്ടും അദ്ദേഹം അതിനു കൂട്ടാക്കിയില്ല. ആത്മീയതയിലെ സത്യാന്വേക്ഷണതിന്  ഒരു ഗുരുവിനെ സ്വീകരിച്ചു കഴിഞ്ഞാൽ ലുള്ള വർദ്ധിച്ച ഉത്തരവാദിത്വബോധം, അദ്ദേഹത്തെ അതിൽ നിന്നെല്ലാം പിന്തിരിപ്പിക്കുകയായിരുന്നു . ഒടുവിൽ കാശ്മീരിലേക്കുള്ള  യാത്രാ മദ്ധ്യേ , വെള്ളം കുടിക്കുവാൻ സ്റ്റേഷനിൽ  ഇറങ്ങുന്ന  അദ്ദേഹത്തിനു  ശ്രീ കൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിൽ വച്ച് യാത്ര മുറിഞ്ഞു പോകുന്നു . ജന്മാഷടമി ദിവസം ആയിരുന്ന അന്ന് , തന്റെ സ്വപ്നത്തിൽ വന്ന , ഓടക്കുഴൽ വായിക്കുന്ന കറുത്ത ബാലനെ റിച്ചാർഡ്‌ തിരിച്ചറിയുന്നു. തുടർന്നു കുറച്ചു മാസങ്ങൾ  അദ്ദേഹം വൃന്ദാവനത്തിൽ  ചിലവഴിക്കുന്നു. അവിടെ വച്ച്  മാസങ്ങൾക്ക്  മുൻപ്  ഒരു വലിയ ആത്മീയ സമ്മേളനത്തിനിടയിൽ ,യാതൊരു മുൻപരിചയവും ഇല്ലാതിരുന്ന തന്നെ ,  ആൾക്കൂട്ടത്തിൽ നിന്ന്  തിരഞ്ഞുപിടിച്ച്  , വേദിയിൽ അടുത്തിരുത്തി അത്ഭുതപ്പെടുത്തിയ ശ്രീല പ്രഭുപദ സ്വാമികളുടെ (Swami Prabhupada)ആശ്രമം കാണാനിടയാകുന്നു . ആശ്രമത്തിൽ കഴിയുന്ന അദ്ദേഹം ഒടുവിൽ രാധാനാഥ സ്വാമി എന്ന നാമത്തോടെ  സന്യാസം സ്വീകരിക്കുന്നു. തുടർന്ന്  ഇസ്കോണ്‍ (ISKON)എന്ന  പ്രസ്ഥാനത്തിന്റെ ആത്മീയ ഗുരുക്കളിൽ  പ്രധാനിയായി  ലോകം മുഴുവൻ സഞ്ചരിച്ച്  ആത്മീയ നവോത്ഥാനത്തിന്   നേതൃത്വം നല്കുന്നു .

 ഒരു ഗുരുവിനെ സ്വീകരിക്കുന്നത്  മുൻപ് , സ്വയം നടത്തുന്ന വാദ പ്രതി വാദങ്ങളും, ദൈവം സമൂർത്തമാണോ അമൂർത്തമാണോ? വിഗ്രഹാരാധനയുടെ വിവിധ തലങ്ങളിൽ ഏതാണ്  കൂടുതൽ ശരി ?   തുടങ്ങിയ വൈവിധ്യമാർന്ന  ചിന്താശകലങ്ങളും, പല ഘട്ടങ്ങളിലായി  കുടുംബത്തിലേക്ക് അയച്ച കത്തുകളും റിച്ചാർഡ്‌ എന്ന യുവാവിൽ  വളരെ ആഴത്തിൽ തന്നെ മാറ്റം സംഭവിച്ചു കഴിഞ്ഞിരുന്നു എന്നതിൻറെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് . ഈശ്വരചിന്തയും സത് സംഘങ്ങളും സാധാരണ ഒരുവനെ , ഒരു പുണ്യാത്മാവായി പരിണമിപ്പിക്കുന്ന അത്ഭുതകരമായ കാഴ്ചയാണ്  വായനക്കാരൻ കണ്മുൻപിൽ കാണുന്നത് .

സ്വന്തം ജീവിതം മുഴുവൻ സത്യന്വേക്ഷണത്തിനും മനുഷ്യസേവനത്തിനും ഒഴിഞ്ഞു വച്ച ഒട്ടേറെ സാധകന്മാരെകുറിച്ച്  ഈ ഗ്രന്ഥത്തിൽ  പ്രതിപാദിച്ച്  പോകുന്നുണ്ട് . അതുപോലെ തന്നെ തന്റെ  യാത്രക്കിടയിൽ കണ്ടുമുട്ടുന്ന കപട സന്യാസിമാരെക്കുറിച്ചും സത്യ സന്ധമായി ഇതിൽ വിവരിക്കുന്നുണ്ട് . വിസ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ തുടരുന്ന റിച്ചാർഡ്‌  ഇമിഗ്രേഷൻ ഓഫീസറിൽ നിന്ന് രക്ഷപെടുന്നതും , വിദേശികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന നേപ്പാളിലെ പശുപനാഥ്  ക്ഷേത്രത്തിൽ ,പ്രച്ഛന്ന വേഷനായി അകത്തു കടക്കുന്നതും  മറ്റും ,  വായനക്കാരെ ത്രസിപ്പിക്കുവാൻ വേണ്ടിയുള്ളവ ആണെന്ന് തോന്നിപ്പോകുന്നു. അതുകൊണ്ടു തന്നെ സന്യാസിമാരുടെ പൂർവാശ്രമ ചെയ്തികൾ വിമർശന ബുദ്ധിയോടെ സമീപിക്കെണ്ടുന്നതില്ല എന്ന ഒരു തത്വം വായനക്കാരൻ പല സന്ദർഭങ്ങളിലും ഓർക്കേണ്ടതായി വരുന്നുമുണ്ട് . ചെയ്തികളിലും ചിന്താധാരയിലും ഉത്തര -പൂർവ ഭേദമില്ലാത്ത ശങ്കരനും വിവേകാന്ദനും ഉള്പെടുന്ന നമ്മുടെ ഗുരുപരമ്പരയുടെ സ്ഥാനം ഇവയിൽ നിന്നെല്ലാം വളരെ ഉയരത്തിൽ ആണെന്ന് നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു, ഈ വായന!

ഈ പുസ്തകത്തെ അധികരിച്ച്  സ്വാമികൾ  നടത്തുന്ന പ്രഭാഷണത്തിന്റെ വീഡിയോ കാണാം :



അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails